ചെന്നൈ: ശാസ്ത്രീയ പരിശോധനയില്‍ ഉയര്‍ന്ന വിഷാംശം കണ്ടെത്തിയതിന് പിന്നാലെ ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപിന്റെ നിർമാണവും വിൽപനയും നിരോധിച്ച് തമിഴ്നാട് സർക്കാർ. ഈതലീന്‍ ഗ്ലൈക്കോള്‍ പരിശോധനയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ചിലപ്പോൾ മരണത്തിനും വരെ കാരണമാകുന്നതാണ് ഈതലീന്‍ ഗ്ലൈക്കോള്‍. ബിഹാറിൽ നിന്നായിരുന്നു കഫ് സിറപ് നിർമിച്ച് വിപണിയിലെത്തിച്ചിരുന്നത്. തമിഴ്നാട് ഡ്രഗ് കണ്ട്രോള് ഡയറക്ടറേറ്റ് ആണ് വിഷാംശം കണ്ടെത്തിയത്.
മരുന്നിന്റെ ഉപയോഗം വൃക്ക, മസ്തിഷ്കം, ശ്വാസകോശം എന്നിവയ്ക്ക് ഗുരുതര തകരാറുണ്ടാക്കുകയും ചില ഘട്ടങ്ങളില്‍ മരണത്തിനുപോലും കാരണമായേക്കാമെന്നും തമിഴ്നാട് ഡ്രഗ് കണ്ട്രോള് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകുന്നു.
എഎൽ 24002 എന്ന ബാച്ച് മരുന്ന് ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനുമാണ് കർശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ആല്‍മണ്ട് കിറ്റ് സിറപിന്റെ വില്പന ഉടനടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ ഷോപ്പുകള്‍ക്കും ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതുസംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനോ, വിശദീകരണം ലഭ്യമാക്കുന്നതിനോ 94458 65400 എന്ന വാട്സാപ് നമ്പറില്‍ ബന്ധപ്പെടാനും ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.